തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോട്ടോ എഐ നിർമിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള കൂടിക്കാഴ്ചയിൽ അടൂർ പ്രകാശ് എംപി മറുപടി പറയണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അടൂർ പ്രകാശ് മറുപടി പറയാത്തതിനാൽ സംഭവങ്ങളിൽ കൂടുതൽ ദുരൂഹതയേറുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ആരാണ് അപ്പോയിൻമെന്റ് നൽകിയതെന്നതിൽ യുഡിഎഫ് കൺവീനർക്ക് മറുപടി ഇല്ലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
അടൂർ പ്രകാശ് എന്തോ മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. സ്വർണകൊള്ളയിലെ രണ്ടു പ്രതികൾ എങ്ങനെയാണ് സോണിയ ഗാന്ധിയെ കണ്ടതെന്നും എന്തിനായിരുന്നു സന്ദർശനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.
ഈ ചോദ്യങ്ങൾക്കൊക്കെ മറുപടി പറയേണ്ട ബാധ്യത യുഡിഎഫ് കൺവീനർക്കുണ്ടെന്നും സ്വർണപാളിയിൽ നടക്കുന്ന അന്വേഷണത്തോടൊപ്പം സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും അന്വേഷണ പരിധിയിൽ വരണമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.